കൊച്ചി: ലോക മലയാളികൾ ഏറെ സ്നേഹത്തോടെ മമ്മൂക്ക എന്നുവിളിക്കുന്ന കേരളത്തിന്റെ സ്വന്തം മമ്മൂട്ടി സമൂഹ മാധ്യമങ്ങളിൽ പുതിയൊരു ഫോട്ടോ ഇട്ടാൽ ഒരേസമയം ആവേശത്തിലും ആശങ്കയിലുമാകുക ഇവിടുത്തെ ചെറുപ്പക്കാരാണ്. കാരണം അവരുടെ ചെറുപ്പത്തെ വെല്ലുവിളിക്കുന്ന എന്തെങ്കിലുമൊന്ന് ഈ 70ാം വയസ്സിലും മമ്മൂട്ടി അതിൽ ഒളിപ്പിച്ച് വെച്ചിട്ടുണ്ടാകുമെന്നത് തന്നെയാണ് അതിന്റെ കാരണം.
തന്റെ രാപ്പകലുകൾ സിനിമയ്ക്കായി സമർപ്പിച്ച്, സിരകളിൽ ഇപ്പോഴും സിനിമയോടുള്ള ഒടുങ്ങാത്ത പ്രണയം നിറച്ച് മലയാളികളെ ഇത്രയധികം വിസ്മയിപ്പിച്ച മറ്റൊരു നടനെ നമുക്ക് കണ്ടെത്താൻ കഴിയില്ല. അഭിനയവീഥിയിൽ അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കിയെങ്കിലും ഇന്നും പുതുമുഖ നടന്റെ ആവേശം കാണിക്കുന്ന മറ്റൊരു താരത്തെയും നമുക്ക് ചൂണ്ടിക്കാണിക്കാനാവില്ല.
മറ്റൊരർഥത്തിൽ മമ്മൂട്ടി ഇന്നും മത്സരിക്കുന്നത് പുതുമുഖങ്ങളോടാണ്. മമ്മൂട്ടി അഭിനയം തുടങ്ങിയ കാലത്തിൽ നിന്ന് കേരളം ഒരുപാട് മാറി. എല്ലാ മേഖലകളിലും പുത്തൻ താരോദയങ്ങളും അസ്തമയങ്ങളും നാം കണ്ടു. അപ്പോഴും അഭിനയത്തിന്റെയും ആകാരഭംഗിയുടെയും ഏഴഴകുമായി മമ്മൂട്ടി മാറ്റമില്ലാതെ നിലകൊണ്ടു. തനി മമ്മൂട്ടി സ്റ്റൈലിൽ പറഞ്ഞാൽ ‘കേരളം പഴയ കേരളമല്ലെന്നറിയാം, പക്ഷേ… മമ്മൂട്ടി പഴയ മമ്മൂട്ടി തന്നെയാ’
സിനിമയിൽ രണ്ടു മമ്മൂട്ടിയുണ്ടെന്ന് ആദ്യം പറഞ്ഞത് സംവിധായകൻ സത്യൻ അന്തിക്കാടാണ്. ഒരു മമ്മൂട്ടി ഇന്ത്യൻ സിനിമകളിൽ അഭിനയിച്ചു ജീവിക്കുമ്പോൾ, രണ്ടാമത്തെ മമ്മൂട്ടി ആദ്യത്തെ മമ്മൂട്ടിയെ മാത്രം നോക്കിയും വിലയിരുത്തിയും തിരുത്തിയും കഴിയുന്നു എന്നാണ് സത്യൻ അന്തിക്കാട് പറഞ്ഞത്.
തനിയാവർത്തനത്തിലെ ബാലൻ മാഷിലും ഒരു വടക്കൻ വീരഗാഥയിലെ ചന്തുവിലും മൃഗയയിലെ വാറുണ്ണിയിലും അമരത്തിലെ അച്ചൂട്ടിയിലും വിധേയനിലെ ഭാസ്കരപട്ടെലരിലും പ്രാഞ്ചിയേട്ടനിലെ ചിറമേൽ ഈനാശു ഫ്രാൻസിസിലുമൊന്നും മമ്മൂട്ടി എന്ന വ്യക്തിയെ കാണാത്തതും അതുകൊണ്ടുതന്നെ.
ഒരു വടക്കൻ വീരഗാഥ, കേരളവര്‍മ പഴശ്ശിരാജ, അംബേദ്കർ എന്നിങ്ങനെ കാലഘട്ടങ്ങളെ പുനരാവിഷ്കരിക്കുന്ന ചിത്രങ്ങളുടെ ഭാഗമാകുമ്പോള്‍തന്നെ ഈ പട്ടണത്തില്‍ ഭൂതം, രാജമാണിക്യം, പോക്കിരിരാജ തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയെന്ന നടനെ കാണുന്നതും അതുകൊണ്ടുതന്നെയാണ്.